ഹോസ്റ്റല്‍ ഫീസ് വര്‍ധന; ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡ് തകര്‍ത്ത് സമരവുമായി പുറത്തേയ്ക്കിറങ്ങാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെ തുടര്‍ന്ന് സര്‍വകലാശാല അടച്ചു.

ജെഎന്‍യുവിലെ ബിരുദദാന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കാനെത്തിയ സമയത്താണ് സമരം തുടങ്ങിയത്. ബിരുദദാന ചടങ്ങ് പ്രതിഷേധക്കാര്‍ ബഹിഷ്‌കരിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉപരാഷ്ട്രപതി മടങ്ങി. ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിന് പുറത്തേയ്ക്ക് വിടാതെ കേന്ദ്ര മന്ത്രി രമേഷ് പൊക്രിയാലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.

കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫീസ് വര്‍ധനക്കെതിരെ ക്യാമ്പസില്‍ സമരം നടക്കുന്നുണ്ട്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. അതേസമയം സമരം അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും സമരക്കാര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതായും അധികൃതര്‍ ആരോപിച്ചു.

LEAVE A REPLY