കെവിന്‍ വധക്കേസില്‍ പത്ത് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം.

കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പത്ത് പ്രതികള്‍ക്കും 40000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇരട്ട ജീവപര്യന്തം പ്രതികള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി
പറഞ്ഞു.

തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നിങ്ങനെ ഒന്‍പത് വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്. കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരാണെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇക്കഴിഞ്ഞ 22 ാം തിയതി വിധിച്ചിരുന്നു.

സാനു ചാക്കോ, നിയാസ് മോരന്‍, ഇഷാന്‍ ഇസ്മയില്‍,റിയാസ്, മനു, ഷിഫിന്‍, നിഷാദ്, ഫസില്‍, ഷാനു ഷാജഹാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. നിയാസ് തന്നെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിന്‍ പറഞ്ഞിരുന്നുവെന്ന നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്

എന്നാല്‍ നീനുവിന്റെ അച്ഛന്‍ കുറ്റക്കാരനല്ലെന്നാണ് കോടതി കണ്ടെത്തിയത്. നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി ഇത് പരിഗണിച്ചിരിക്കുന്നു. പഴയ കേസുകളിലെ വിധികള്‍ പരിശോധിച്ചാണ് കോടതി ഈ നിഗമനത്തിലെത്തിയത്.

കെവിന്‍ വധം ദുരഭിമാനക്കൊലയാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അഭിപ്രായം കോടതി കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. അതില്‍ ആദ്യം വ്യക്തത വരുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്.

LEAVE A REPLY