അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന പരസ്യ ചിത്രവുമായി പാക് ടെലിവിഷന്‍; വ്യാപക വിമര്‍ശനം

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ ടിവി ചാനലിന്റെ പരസ്യം വിവാദമാകുന്നു.

ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാലത്തില്‍ ജാസ് ടിവി തയ്യാറാക്കിയ പരസ്യമാണ് വിവാദമായത്.

ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനല്‍ പരസ്യം ഇറക്കിയത്. അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് പരസ്യചിത്രത്തില്‍ കാണിക്കുന്നത്.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്.

അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്.

”ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് ” ഇദ്ദേഹം പറയുന്നു.

മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു.

ലോകകപ്പ് മത്സരത്തില്‍ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാല്‍ പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഭിനന്ദന്‍ കറുത്തയാളാണെന്ന് കാണിക്കാന്‍ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY