ആരും വിളിച്ചിട്ടല്ല ഞാന്‍ ഡല്‍ഹിക്ക് വന്നത്; എളിയ പ്രവര്‍ത്തകനാണ് താനെന്നും കുമ്മനം

ന്യൂഡല്‍ഹി: തന്നെ ആരും വിളിച്ചിട്ടല്ല മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ദല്‍ഹിക്ക് വന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി കുമ്മനത്തെ പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ വെളിപ്പെടുത്തല്‍.

എന്നെ വിളിപ്പിച്ചതൊന്നുമല്ല, ഒരു ചരിത്രസംഭവം കാണാന്‍ ആഗ്രഹം ഉണ്ടായി അത് കൊണ്ട് ഇവിടെ വന്നന്നെയുള്ളു. എനിക്ക് മറ്റൊന്നിനെ കുറിച്ചും അറിയില്ല. മന്ത്രിസ്ഥാനമൊന്നും പ്രതീക്ഷിച്ച് വന്നതല്ല. ഞാന്‍ ബി.ജെ.പിയുടെ മുന്‍സംസ്ഥാന പ്രസിഡന്റാണ്. ചടങ്ങ് കാണാനാണ് വന്നത്. അതിനപ്പുറമൊന്നും എനിക്കറിയില്ല, പറയാനുമില്ല’ കുമ്മനം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര മന്ത്രിമാര്‍ ആരൊക്ക എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കുമ്മനം രാജശേഖരന്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടത്. നേതൃത്വം വിളിപ്പിച്ചിട്ടാണ് കുമ്മനം ദല്‍ഹിയ്ക്ക് തിരിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളത്തില്‍ നിന്നും ഒരു മന്ത്രി ഉണ്ടാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കുമ്മനം രാജശേഖരന്‍, രാജ്യസഭാംഗങ്ങളായ വി.മുരളീധരന്‍, സുരേഷ് ഗോപി എന്നിവരുടെ പേരുകളും പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY