ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ പെപ്സികോയുടെ നിയമനടപടി; കര്‍ഷകര്‍ സമരരംഗത്ത്

ഗാന്ധിനഗര്‍: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ പ്രക്ഷോഭവുമായി ഗുജറാത്തിലെ കര്‍ഷകര്‍. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരെയാണ് പെപ്സികോ നിയമനടപടി സ്വീകരിച്ചത്. തങ്ങളുടെ ലെയ്‌സ് ചിപ്സ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കര്‍ഷകര്‍ കൃഷിചെയ്തതെന്നും, അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനുമുള്ള നിയമപരമായ അവകാശം തങ്ങള്‍ക്കാണെന്നും കമ്പനി പറയുന്നു. അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അത് നിയപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ചാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി നിയമ നടപടി സ്വീകരിച്ചത്.

ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നതും വില്‍പന നടത്തുന്നതും താല്‍കാലികമായി തടഞ്ഞുകൊണ്ട് ഗുജറാത്തിലെ മൂന്നു കര്‍ഷകര്‍ക്ക് അഹമ്മദാബാദിലെ പ്രത്യേക കോടതി നോട്ടീസ് നല്‍കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ 2009ല്‍ ആണ് ഈ പ്രത്യേക ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് വ്യാവസായികമായി കൃഷിചെയ്തത്. പഞ്ചാബിലെ ഏതാനും ചില കര്‍ഷകര്‍ക്ക് ഈ ഉരുളക്കഴങ്ങ് കൃഷിചെയ്യാന്‍ കമ്പനി ലൈസന്‍സ് നല്‍കിയിരുന്നു. കമ്പനിയ്ക്ക് മാത്രമേ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് കമ്പനി അനുമതി നല്‍കിയത്. അനുമതിയില്ലാതെ മറ്റാരെങ്കിലും ഇത് ഉത്പാദിപ്പിച്ചാല്‍ അത് നിയമലംഘനമാകുമെന്നാണ് കമ്പനി പറയുന്നത്. പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമ പ്രശ്നങ്ങളെക്കുറിച്ച് കര്‍ഷകരില്‍ പലര്‍ക്കും അറിയില്ലെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹി വ്യക്തമാക്കി. സമര രംഗത്തുള്ള കര്‍ഷകര്‍ക്ക് രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള കര്‍ഷകര്‍, ശാസ്ത്രജ്ഞര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പിന്തുണ പ്രഖ്യപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY