ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ആരോഗ്യവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാൽ ആണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച ലൈസന്‍സ് റദ്ദാക്കിയത്. ചികിത്സപ്പിഴവ് കണ്ടെത്താനായില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള എത്തിക്സ് കമ്മിറ്റി തള്ളിയാതായി ആണ് റിപ്പോർട്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ തുടര്‍ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന്റെ സംസ്ഥാന അപ്പെക്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാനും തീരുമാനമായി. കഴിഞ്ഞ ഫെബ്രുവരി 22-നാണ് വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് യുവതി വിധേയയായത്. ചികിത്സയെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളില്‍ കൈയിലും കാലിലുമായി ഒന്‍പതു വിരലുകളാണു നഷ്ടമായത്. ജീവന്‍ തന്നെ അപകടത്തിലായിരുന്ന ഘട്ടത്തില്‍നിന്ന് തിരികെയെത്തിയ യുവതി, ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.




















