വീണ്ടും പ്രണയക്കൊല, തൃശ്ശൂരില്‍ 22 കാരിയെ വീട്ടിലെത്തി കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷം പെട്രോളൊഴിച്ച് കൊന്നു

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ അഗ്നിക്കിരയാക്കുന്ന ദാരുണ സംഭവം കേരളത്തില്‍ തുടര്‍ക്കഥയാകുന്നു. തിരുവല്ലയില്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ പട്ടാപ്പകല്‍ തീകൊളുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് ഇന്ന് മറ്റൊരു പെണ്‍കുട്ടി കൂടി വീടിനുള്ളില്‍ അഗ്നിക്കിരയായിരിക്കുന്നത്.

തൃശ്ശൂര്‍ ചിയരത്താണ് യുവാവ് പെണ്‍കുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊന്നത്. 22 കാരിയായ ചിയാരം സ്വദേശി നീതുവാണ് മരിച്ചത്. കഴുത്തില്‍ കത്തികൊണ്ട് കുത്തിയ ശേഷമായിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ബി.ടെക് വിദ്യാര്‍ത്ഥിനിയാണ്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ ജിതേഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. അമ്മ മരിച്ചതോടെ അച്ഛന്‍ ഉപക്ഷേിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഏറെനാളായി ഈ യുവാവ് തന്നെ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ, ഇന്ന് അപ്രതീക്ഷിതമായാണ് യുവാവ് വീട്ടിലെത്തി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട യുവാവ് കത്തികൊണ്ട് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ അവളുടെ മേല്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ബൈക്കിലാണ് അക്രമി എത്തിയത്. പിന്‍വാതില്‍ വഴിയാണ് വീട്ടില്‍ കയറിയതെന്ന് സംശയിക്കുന്നു. വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. അതുകൊണ്ടു നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറയുന്നു. ഓടിയെത്തിയ സമീപവാസികള്‍ യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും.

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനെട്ടുകാരന്‍ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു പിടിയിലായിരുന്നു.

LEAVE A REPLY