ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാന്‍ എന്റെ മരുമകളെ തെറ്റു പറയില്ല, അവള്‍ക്ക് മക്കളെ ജീവനായിരുന്നു… അവളെയും മക്കളെയും സംരക്ഷിക്കാന്‍ ഇനിയും തയ്യാർ, ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴു വയസ്സുകാരന്റെ മുത്തശ്ശി പറയുന്നു..

ഈ ലോകം മുഴുവന്‍ പഴിച്ചാലും ഞാനാ കുട്ടിയെ തെറ്റു പറയില്ല. മക്കളോടു സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍.

ഭര്‍ത്താവ് മരിച്ച് ഏറെക്കഴിയാതെ വേറൊരാളുടെ കൂടെ ഇറങ്ങിപ്പോയി എന്നതു ശരിയാണ്. ഞാനടക്കം ബന്ധുക്കളെല്ലാം അവന്റെ കൂടെ പോകരുതെന്നു വിലക്കിയതാണ്.

പക്ഷെ അവള്‍ പോയി. അത് വിധിയാവാം. പോയ അന്നു മുതല്‍ അവന്റെ ക്രൂരതകളോരോന്നും അവളും കുഞ്ഞുങ്ങളും സഹിക്കുകയാണ്. ഞങ്ങളിതൊന്നും അറിഞ്ഞിരുന്നില്ല. ആരോടും ഒന്നും പറയാന്‍ അവള്‍ തയാറായില്ല. ഒരു വാക്ക് അവളറിയിച്ചിരുന്നെങ്കില്‍ എന്റെ ചെറുമോന് ഇതുപോലെ വേദന തിന്നേണ്ടി വരില്ലായിരുന്നു. തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസ്സുകാരന്റെ അമ്മയെപ്പറ്റി അവരുടെ ആദ്യ ഭര്‍ത്താവിന്റെ മാതാവിന്റെ വാക്കുകള്‍ മുറിയുന്നു.

നാട്ടുകാരും സമൂഹമാധ്യമങ്ങളും അവളെ തെറ്റുകാരിയാക്കി ചിത്രീകരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ അരുണ്‍ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചപ്പോള്‍ ഞങ്ങള്‍ തടഞ്ഞതാണ്. ആ ക്രിമിനലുമൊത്തുള്ള ജീവിതം നരകതുല്യമായിരിക്കുമെന്ന് ഓര്‍മപ്പെടുത്തി. അവന്‍ മോഹങ്ങള്‍ കൊടുത്ത് അവളെ വീഴ്ത്തുകയായിരുന്നു. തന്നെയും കുഞ്ഞുങ്ങളെയും പൊന്നുപോലെ നോക്കുമെന്ന് അവള്‍ കരുതി.

എനിക്കവള്‍ മരുമകളായിരുന്നില്ല, സ്വന്തം മോളെപ്പോലെ തന്നെയായിരുന്നു. കുഞ്ഞുങ്ങളെ താലോലിച്ച് കൊതി തീര്‍ന്നിട്ടില്ല. അവളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അധ്യാപികയായി വിരമിച്ച അമ്മ തേങ്ങലോടെ പറയുന്നു.

അധ്യാപികയായി ഒപ്പം പ്രവര്‍ത്തിച്ച സുഹൃത്തിന്റെ മകളാണ് . ചെറിയ പ്രായം മുതല്‍ ആ കുട്ടിയെ അറിയാമായിരുന്നു. ഓട്ടോമൊബീല്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞ മകനുവേണ്ടി അവളെ ആലോചിച്ചു. വിവാഹശേഷം വര്‍ക്ക്‌ഷോപ് നടത്താനാണു തൊടുപുഴയ്ക്കു പോയത്. സന്തോഷമായാണ് അവര്‍ കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷമാണ് ആദ്യത്തെ മോന്‍ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാന്‍ ചികിത്സ നടത്തിയിരുന്നു. മോന്‍ അവള്‍ക്കു പൊന്നുപോലെയായിരുന്നു.

രണ്ടു വയസുവരെ പാല്‍ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. അത്രയും വാല്‍സല്യമുള്ള കുഞ്ഞിനെ മറ്റൊരാള്‍ ഉപദ്രവിക്കുന്നതു നോക്കി നില്‍ക്കാനാവുമോയെന്നു ചോദിച്ചേക്കാം. പക്ഷേ നിര്‍ദയനാണ് അരുണ്‍. അവന്റെ ഭീഷണിക്കു മുന്നില്‍ അവള്‍ പതറിയിരിക്കാമെന്നും ആ അമ്മ പറയുന്നു..

LEAVE A REPLY