കുഞ്ഞിനെ സ്വന്തമാക്കാനായി ഗര്‍ഭിണിയെ കൊന്ന് വയറുകീറിയ അമ്മയും മകളും അറസ്റ്റില്‍; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ചിക്കാഗോ : ഗര്‍ഭസ്ഥശിശുവിനെ സ്വന്തമാക്കാനായി ഗര്‍ഭിണിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത അമ്മയും മകളും അറസ്റ്റില്‍. മര്‍ലിന്‍ ഓക്കോവ ലോപ്പസ് എന്ന 19 കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ക്ലാരിസ ഫിജുറോ എന്ന 46 കാരിയും ഇവരുടെ മകള്‍ ഡിസൈറി ഫിജുറോയുമാണ് അറസ്റ്റിലായത്.

ചിക്കാഗോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ക്ലാരിസിന്റെ 27 കാരനായ മകന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി ഗര്‍ഭിണിയായ മര്‍ലിനെ ക്ലാരിസ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

അമ്മമാര്‍ക്കായുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന് മര്‍ലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ഗ്രൂപ്പിലുള്ള പ്രതി കുഞ്ഞുടുപ്പുകള്‍ വാഗ്ദാനം ചെയ്താണ് മര്‍ലിനെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് കൊല നടത്തുകയും വയര്‍ കീറി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.

ഗര്‍ഭിണിയായ മര്‍ലിനെ കാണാതായ ദിവസം വൈകുന്നേരം ആറുമണിയോടെ ക്ലാരിസ് തന്റെ നവജാത ശിശുവിന് ശ്വാസതടസമുണ്ടെന്ന് അറിയിച്ച് അത്യാഹിത വിഭാഗത്തിന്റെ സഹായം തേടിയിരന്നു. ഈ ഫോണ്‍റെക്കോര്‍ഡും കൃത്യത്തില്‍ ക്ലാരിസിന്റെ പങ്ക് തെളിയിക്കുന്നതാണ്. ക്ലാരിസ് വിളിച്ചത് മര്‍ലിന്റെ കുഞ്ഞിനു വേണ്ടിയായിരുന്നുവെന്നും പോലീസ് പറയുന്നു.

ഒരു മാസം മുമ്പ് കാണാതാവുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു മര്‍ലിന്‍. ജോലികഴിഞ്ഞ് മൂത്ത മകനെ ഡേകെയറില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴിയാണ് മര്‍ലിനെ കാണാതായത്. ആരോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മര്‍ലിന്റെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയത്. വയറ് കീറിയ അവസ്ഥയിലായിരുന്നു മൃതശരീരം. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയാണ് മര്‍ലിന്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നും തുടര്‍ന്നാണ് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തതെന്നും പരിശോധനയില്‍ വ്യക്തമായി.

LEAVE A REPLY