സമ്മര്‍ദ്ദം കൂടിയാല്‍ മത്സരിക്കുമെന്ന് തുഷാര്‍; എസ്എന്‍ഡിപിയിലെ സ്ഥാനം രാജി വെച്ചിട്ടു മതി മത്സരമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബിഡിജെഎസ് പിളര്‍ന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അത് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ട് മതിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ തൃശൂരില്‍ നിന്നും മത്സരിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലും എക്‌സിക്യുട്ടീവും ഒരമിച്ച് ആവശ്യപ്പെട്ടിരിക്കെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണവും വന്നിരിക്കന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്നുണ്ടെങ്കില്‍ സംഘടനയുടെ ഉപാദ്ധ്യക്ഷ സ്ഥാനം രാജിവെച്ചോളാന്‍ കര്‍ശന നിര്‍ദേശം വെള്ളാപ്പള്ളി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഡിജെഎസിന് എന്‍ഡിഎയില്‍ അഞ്ചു സീറ്റുകളാണ് ബിജെപി നീക്കി വെച്ചിരിക്കുന്നത്. ആലത്തൂര്‍, വയനാട്, എറണാകുളം, ഇടുക്കി മണ്ഡലങ്ങളാണ് നിലവില്‍ പാര്‍ട്ടിക്കു ലഭിച്ചിട്ടുള്ളത്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്ത് എത്തിയാല്‍ അധികമായി ഒരുസീറ്റ് കൂടി ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വയനാട്ടില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാധ്യാട്ട്, എറണാകുളത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍, സംഗീത വിശ്വനാഥ് എന്നിവരാണ് സാധ്യതാപ്പട്ടികയില്‍. ഇടുക്കിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍, ആലത്തൂരില്‍ ജനറല്‍ സെക്രട്ടറി ടി.വി. ബാബു എന്നിവരാണ് പരിഗണിക്കപ്പെടുന്നത്.

തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിഡിജെഎസില്‍ ശക്തമായി ഉയരുന്നുണ്ട്. തുഷാര്‍ മത്സരിക്കാത്ത പക്ഷം തെരഞ്ഞെടുപ്പിനെ ബിഡിജെഎസ് ഗൗരവത്തോടെ കാണുന്നില്ല എന്ന ആരോപണം ബിജെപിയ്ക്കുള്ളില്‍ നിന്നും ഉയരുമെന്നാണ് അവരുടെ പക്ഷം. താന്‍ മത്സരിച്ചാലും ഇല്ലെങ്കില്‍ ജയസാധ്യതയള്ള മണ്ഡലം ഉള്‍പ്പെടെ അഞ്ചു സീറ്റുകള്‍ ബിഡിജെഎസിന് കിട്ടുമെന്നാണ് തുഷാര്‍ പറയുന്നത്. തുഷാര്‍ തൃശൂരില്‍ മത്സരിക്കണമെന്നു ബി.ഡി.ജെ.എസിന്റെ ആവശ്യം. എന്നാല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനം വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയേ എടുക്കൂ എന്നും തുഷാര്‍ പറയുന്നു. നേതൃസ്ഥാനത്തുള്ളവര്‍ മത്സരിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെയും എന്‍.ഡി.എയുടെയും ആവശ്യം പൂര്‍ണമായി തള്ളുന്നില്ലെന്ന് സംസ്ഥാന നേതൃയോഗത്തിന് പിന്നാലെ തുഷാര്‍ പറഞ്ഞിരുന്നു. ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദത്തിനു പിന്നാലെയാണ് ബി.ഡി.ജെ.എസ്. സംസ്ഥാന നേതൃയോഗത്തിലും ഐകകണ്‌ഠ്യേന തുഷാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമുയര്‍ന്നത്.

LEAVE A REPLY