പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നവളെ വേണ്ട…; ഭാര്യയേയും നാല് മക്കളെയും ദുബായില്‍ ഉപേക്ഷിച്ച് പ്രവാസി മലയാളി

ദുബായ് : പെണ്‍കുട്ടികളെ മാത്രം പ്രസവിക്കുന്നതിന്റെ പേരില്‍ മലയാളിയായ പ്രവാസി, ഭാര്യയേയും മക്കളേയും ദുബായില്‍ ഉപേക്ഷിച്ചതായി പരാതി. പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ ഇരുപത് വര്‍ഷത്തോളമായി അല്‍ ഖൈനിലെ ഒറ്റമുറി ഫ്‌ളാറ്റില്‍ കഴിയുകയാണ് ഈ അഞ്ചംഗ കുടുംബം.

ജോലി തേടി 1991 ല്‍ ദുബായില്‍ എത്തിയ ശ്രീലങ്കക്കാരിയായ ഫാത്തിമയ്ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. 94 ലാണ് ഇവരെ പാലക്കാട് സ്വദേശിയായ അബ്ദുള്‍ സമദ് പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 19 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഇവര്‍ക്ക് നാല് പെണ്‍മക്കള്‍ ഉണ്ടായി. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ഒരിക്കല്‍ പോലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫാത്തിമ പറയുന്നു.

നാലാമത്തേത് ആണ്‍കുട്ടിയായിരിക്കുമെന്ന സമദിന്റെ പ്രതീക്ഷയും തെറ്റിയതോടെ ആശുപത്രിയില്‍ വച്ചും ദ്രോഹിച്ചു. ഒടുക്കം പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞ് രണ്ടാഴ്ച മുന്‍പ് ഭര്‍ത്താവ് നാടുവിടുകയായിരുന്നുവെന്നും ഫാത്തിമ പറയുന്നു.

നാട്ടിലേയ്ക്ക് പോയ ശേഷം സമദ് ഒരു തവണ വിളിച്ചിരുന്നു. നാട്ടില്‍ തനിക്ക് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി താന്‍ ദുബായിലേയ്ക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു. 14 മുതല്‍ 20 വയസ്സുവരെയുള്ള തന്റെ കുട്ടികള്‍ ഇതുവരെ സ്‌കൂളില്‍ പോലും പോയിട്ടില്ല. ഒരു പ്രമുഖ ചാനലാണ് ഫാത്തിമയുടെ ദുരിതജീവിതം സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നാട്ടിലേയ്ക്ക് മടങ്ങാന്‍ അധികൃതര്‍ സഹായിക്കണമെന്നാണ് ഫാത്തിമയുടെ അപേക്ഷ.