കൊച്ചി മെട്രോ ബ്രാന്‍ഡ് അംബാസിഡറാകാന്‍ സമ്മതം അറിയിച്ച് സുരേഷ് ഗോപി

കൊച്ചി: ബിജെപി രാജ്യസഭാംഗം സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും. കെഎംആര്‍എല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി എംപി ഇക്കാര്യത്തില്‍ സമ്മതം അറിയിച്ചിരിക്കുന്നത്.

കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെയാണ് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകണമെന്ന് ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടയില്‍ ഈ ആവശ്യം സുരേഷ് ഗോപി അംഗീകരിക്കുകയായിരുന്നു.

കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം ചാലക്കുടി മുതല്‍ ചേര്‍ത്തല വരെയാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇ കെ നായനാര്‍ കൊണ്ട് വന്ന ഹോവര്‍ ക്രാഫ്റ്റ് ജലഗതാഗത പദ്ധതിക്ക് തുരങ്കം വച്ചവരുടെ നാടാണ് കേരളമെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊച്ചി മെട്രോയില്‍ എംജി റോഡ് മുതല്‍ ആലുവ വരെ സുരേഷ് ഗോപി സഞ്ചരിക്കുകയും ചെയ്തു.

കൊച്ചി മെട്രോയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കൂടി സഹായത്തോടെ വിശകലനം ചെയ്ത് യാത്രക്കാര്‍ക്ക് കൂടുതല്‍ അനുബന്ധ യാത്രാ സൗകര്യം ഒരുക്കാനുള്ളതാണ് പുതിയ പദ്ധതി.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ രാജഗിരി കോളേജും തൃശ്ശൂര്‍ ജ്യോതി കോളേജും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്. രഹസ്യ സ്വഭാവം സൂക്ഷിച്ച് ഈ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാനും ആലോചനയുണ്ട്.

LEAVE A REPLY