പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് കശ്മീരികള്‍ ആക്രമിക്കപ്പെടുന്നത് വ്യാപകം

പൂനെ : പുല്‍വാമ ഭീകരാക്രമണത്തിന്റെ അലയൊലികള്‍ രാജ്യത്ത് ഇനിയും അടങ്ങിയിട്ടില്ല. രാജ്യത്താകമാനം പ്രതിഷേധം ശക്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ ആക്രമിക്കപ്പെടുന്നതും തുടര്‍ക്കഥയാകുകയാണ്.

കശ്മീര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. പൂനെയില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്കു വേണ്ടി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്‍ ജിബ്രാന്‍ നാസിര്‍ ധര്‍ ആണ് ആക്രമിക്കപ്പെട്ടത്. ട്രാഫിക് സിഗ്നലില്‍ വച്ച് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ‘തിരിച്ചു പോടാ കശ്മീരി’ എന്ന് ആക്രോശിച്ചുകൊണ്ട് രണ്ടുപേര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ അറസ്റ്റിലായി. ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് തന്നോട് മാപ്പു പറഞ്ഞതായും നാസിര്‍ പറയുന്നു.

മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്കു പോകവേ രാത്രി 10.45 ഓടെയാണ് പൂനെ തിലക് റോഡില്‍ നാസിര്‍ ആക്രമിക്കപ്പെട്ടത്. ബൈക്ക് ട്രാഫിക് സിഗ്‌നലിനു സമീപം നിര്‍ത്തിയിട്ടപ്പോള്‍ പിറകില്‍ മോട്ടോര്‍ ബൈക്കിലെത്തിയ ഇവര്‍ നീങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് തര്‍ക്കത്തിനു വഴിവെച്ചത്. മോട്ടോര്‍ ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഹിമാചല്‍ പ്രദേശിലേതാണെന്നു മനസിലാക്കിയ ഇവര്‍ നിങ്ങളെ ഹിമാചല്‍ പ്രദേശിലേക്ക് അയക്കുമെന്നു പറഞ്ഞു. ഇതുകേട്ട നാസിര്‍ താന്‍ കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞതോടെ അവര്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും നിങ്ങളെ കശ്മീരിലേക്ക് തിരികെയയക്കും, അവിടെ ചെയ്താല്‍ മതി മാധ്യമപ്രവര്‍ത്തനം എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

LEAVE A REPLY