ബംഗലുരു പീഡനക്കേസ്: യുവതിയും കാമുകനായ സഹോദരി ഭര്‍ത്താവും ഒരുക്കിയ നാടകമെന്ന് പോലീസ്

ബംഗലുരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗത്തിന് തൊട്ടു പിന്നാലെ ബൂര്‍ഖധാരി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത കാമുകിയും കാമുകനും ചേര്‍ന്ന് നടത്തിയ നാടകമെന്ന് പോലീസ്. അന്വേഷണത്തിനെ തോന്നിയ സംശയങ്ങളില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് നാടകം പുറത്തായത്.. സംഭവവുമായി ബന്ധപ്പെട്ട് പീഡനാരോപണം നടത്തിയ യുവതിയുടെ കാമുകനും സഹോദരീഭര്‍ത്താവുമായ യുവാവ് ഇര്‍ഷാദ് ഖാനെ (34) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്നെന്ന് ആരോപിക്കപ്പെട്ട പീഡന കേസില്‍ യുവതിയുടെ വിവാഹം മുടക്കാനായി ഇരുവരും ചേര്‍ന്ന് പ്രചരിപ്പിച്ച കഥയായിരുന്നെന്ന് യുവാവ് സമ്മതിച്ചതായി പോലീസ് പറയുന്നു.

പീഡനകഥ പുറത്തു വന്നാല്‍ യുവതിയെ ആരൂം വിവാഹം കഴിക്കാന്‍ വരില്ലല്ലോ എന്നതാണ് നാടകത്തിന് ഇരുവരേയും പ്രേരിപ്പിച്ചത്. യുവതിയുടെ സഹോദരിയുടെ ഭര്‍ത്താവാണെങ്കിലൂം ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം പീഡനാരോപണവുമായി യുവതി എത്തിയതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കെ ജി ഹള്ളിയില്‍ രാവിലെ ജോലിക്കു പോകുമ്പോള്‍ ഒരു യുവാവ് കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും അലറി വിളിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ടെന്നുമാണ് യുവതി പറഞ്ഞ കഥ.

കൈകാലുകള്‍ക്കും നാവിനും പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയലാക്കുക ആയിരുന്നെന്നുമായിരുന്നു റിപ്പോര്‍ട്ട്. പുതുവത്സരാഘോഷ സംഭവം ടെലിവിഷനില്‍ കണ്ടതിന് പിന്നാലെയാണ് പീഡന നാടകം യുവതിയും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തത്. യുവതിയുമായി പരാതി നല്‍കാനും മറ്റു കാര്യങ്ങള്‍ക്കുമായി ഒപ്പം നിന്നത് ഇര്‍ഷാദ് ആയിരുന്നു. എന്നാല്‍ ഇവര്‍ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ യുവതിക്ക് പിന്നാലെ യുവാവ് നടന്നു പോകുന്നതിന് തൊട്ടു മുമ്പായി ഇരുവരും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങളും കിട്ടി. ഇതിന് പുറമേ പലയിടത്തും യുവാവിന്റെ മുഖം പതിയാതിരിക്കാന്‍ കൃത്യമായി ശ്രമിക്കുന്നതായി പോലീസിന് സംശയം തോന്നുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ സംഭവം നടന്ന അന്ന് ഇര്‍ഷാദ് പുലര്‍ച്ചെ അഞ്ചു മണിക്കും യുവതി ആറുമണിക്കും പോയതായി കണ്ടെത്തുകയും ചെയ്തു.

സംഭവത്തില്‍ പ്രത്യേകം ടീമിനെ വെച്ച് അന്വേഷണം നടത്തിയ പോലീസ് യുവതിയുടെ ഫോണ്‍ ഡീറ്റെയ്ല്‍സ് പരിശോധിക്കുകയും 400 തവണ ഒരു മാസത്തിനിടയില്‍ ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ യുവതിക്ക് വന്ന വിവാഹാലോചന മുടക്കാന്‍ രണ്ടു പേരും ചേര്‍ന്ന് നടത്തിയ നാടകമായിരുന്നെന്ന് തുറന്നു പറഞ്ഞു. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാനപത്തിലെ സെയില്‍സ്മാനാണ് യുവാവ്. യുവതി കൊരമംഗല എന്ന പ്രദേശത്തെ ഒരു പച്ചക്കറി കടയിലും നില്‍ക്കുന്നു. ആറു വര്‍ഷമായി യുവതിയുടെ ചേച്ചിയെ വിവാഹം ചെയ്ത് കഴിയുന്ന ഇര്‍ഷാദിന് യുവതിയെ രണ്ടാം ഭാര്യയാക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇര്‍ഷാദിനെതിരേ പോലീസ് കേസെടുത്തു.

LEAVE A REPLY