തിരുവനന്തപുരത്ത് വിമാനം റാഞ്ചാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്: കനത്ത സുരക്ഷ

തിരുവനന്തപുരം: വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത സുരക്ഷ. ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. യാത്രക്കാരുടെ ബാഗുകള്‍ രണ്ടുതവണ പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്. ജനുവരി 30 വരെ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.
വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിര്‍ദേശമുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സി.ഐ.എസ്.എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ സേനാംഗങ്ങളെയും വിമാനത്താവള പരിസരത്തു വിന്യസിച്ചു.

കര്‍ശന പരിശോധനയ്ക്കു ശേഷമേ വിമാനത്താവള പരിസരത്തേക്കു വാഹനങ്ങളും കടത്തിവിടുകയുള്ളൂ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നീ ഏജന്‍സികളാണു ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വിമാനത്താവളത്തിനു 13 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷയും ഏര്‍പ്പെടുത്തും