നിപ രോഗലക്ഷണങ്ങളോടെ നാലുപേരെ പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിപ ലക്ഷണങ്ങളോടെ മരിച്ച മണ്ണാർക്കാട് സ്വദേശിയായ 58-കാരന്റെ മകൻ, മകന്റെ രണ്ടുമക്കൾ, ഒരു ആരോഗ്യപ്രവർത്തക എന്നിവരെയാണ് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് ജില്ലയിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. നിപ റിപ്പോർട്ടുചെയ്ത വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ 112 പേർ ഉൾപ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് വ്യക്തമാക്കി. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കുകയും കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡുതല പ്രവർത്തനങ്ങളും പനിനിരീക്ഷണവും ശക്തമാക്കിയാതായി വിദക്തർ പറയുന്നു. ആരോഗ്യവകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർനടപടി സ്വീകരിച്ചു. പാലക്കാട്ട് ആകെ 286 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു.






















