ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ചികിത്സയിലിരിക്കെ മരണമടഞ്ഞ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യവിവരം മറച്ചുവെച്ചത് എന്തിന് വേണ്ടിയാണെന്നും സത്യം പുറത്തുവരണമെന്നും ജസ്റ്റിസ് വൈദ്യലിംഗം പറഞ്ഞു. ചെന്നൈ സ്വദേശി സി.എ ജോസഫിന്റെ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നിരവധി സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നും ജസ്റ്റിസ് വൈദ്യലിംഗം പ്രതികരിച്ചു. എന്തുകൊണ്ട് ജയലളിതയുടെ മൃതദേഹം പുറത്തെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവിട്ടുകൂടെന്നും മദ്രാസ് ഹൈക്കോടതി ആരാഞ്ഞു. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം അവര്‍ക്ക് ശരിയായ ഭക്ഷണ ക്രമീകരണം അല്ല നല്‍കിയിരുന്നതെന്നാണ് അഭ്യൂഹം. ഇപ്പോള്‍ അവരുടെ മരണത്തിനുശേഷമെങ്കിലും സത്യം പുറത്തുവരണംമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.