ഓസ്ട്രിയയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ തലയോട്ടി തുരക്കാന്‍ 13 കാരിയായ മകളെ അനുവദിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം

ഓസ്ട്രിയയില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ തലയോട്ടി തുരക്കാന്‍ 13 കാരിയായ മകളെ അനുവദിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം. ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാസിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ്, 33 കാരനായ യുവാവ് ചികിത്സ തേടിയെത്തിയത്. ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് യുവാവിനെ ഈ ആശുപത്രിയിലെത്തിച്ചത്. ജൂലൈയിലാണ് ഓപ്പറേഷന്‍ തിയേറ്ററില്‍ നടന്ന സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. ഇതേപ്പറ്റി വിവരം ലഭിച്ച ചിലര്‍ പബ്ലിക് പ്രോസിക്യൂട്ടറിന്റെ ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പങ്കിനെപ്പറ്റി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തിയ വനിതാ സര്‍ജനെയും അവരോടൊപ്പമുണ്ടായിരുന്ന സീനിയര്‍ സര്‍ജനെയും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് ഡോക്ടര്‍മാരോടൊപ്പം ഉണ്ടായിരുന്ന അഞ്ച് ആശുപത്രി ജീവനക്കാര്‍ക്കെതിരെയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന് വിധേയനായ യുവാവും ആശുപത്രിയ്ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ്.