രാജഗിരിയില്‍ സംഗീത മഴ പെയ്യിച്ച് ശശാങ്ക് സുബ്രഹ്‌മണ്യം

    കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സ്പിക്മാകേയുമായി സഹകരിച്ച് മുതിര്‍ന്ന കര്‍ണാടിക് ഓടക്കുഴല്‍ വിദ്വാന്‍ ശശാങ്ക് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ സംഗീത കച്ചേരി സംഘടിപ്പിച്ചു. വയലിനിസ്റ്റ് ആലങ്കോട് വി.എസ് ഗോകുല്‍, മൃദംഗ വിദ്വാന്‍ ഹരിഹരന്‍ ശങ്കരന്‍ എന്നിവര്‍ ശശാങ്ക് സുബ്രഹ്‌മണ്യത്തിനൊപ്പം കാക്കനാട് രാജഗിരി ക്യാമ്പസില്‍ നടന്ന സംഗീത കച്ചേരിയുടെ മാറ്റുകൂട്ടി.

    2022ല്‍ ഫ്രാന്‍സ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളിനൊന്നായ ദി നൈറ്റ്ഹുഡ്, ഗ്രാമി പുരസ്‌കാര നോമിനേഷന്‍, 2017ല്‍ ഭാരത സര്‍ക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്‌കാരം, 2001ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചുട്ടുള്ള പ്രതിഭയാണ് ശശാങ്ക് സുബ്രഹ്‌മണ്യം. 1992 മുതല്‍ ഇതുവരെ തുടര്‍ച്ചയായി രാഷ്ട്രപതി ഭവനില്‍ മാറിവന്ന എല്ലാ രാഷ്ട്രപതികള്‍ക്കായും കച്ചേരി അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ചുരുക്കം ചില കലാകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. 50ല്‍ അധികം രാജ്യങ്ങളിലെ മുന്‍നിര വേദികളില്‍ നിരവധി സംഗീത കച്ചേരികള്‍, വര്‍ക്ഷോപ്പുകള്‍, പഠന ക്ലാസ്സുകള്‍ തുടങ്ങിയവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.

    ചിത്രത്തില്‍: കര്‍ണാടിക് ഓടക്കുഴല്‍ വിദ്വാന്‍ ശശാങ്ക് സുബ്രഹ്‌മണ്യം രാജഗിരി കോളേജില്‍ സംഗീത കച്ചേരി അവതരിപ്പിക്കുന്നു.

    ഇടത്തുനിന്ന്: വയലിനിസ്റ്റ് ആലങ്കോട് വി.എസ് ഗോകുല്‍, മൃദംഗ വിദ്വാന്‍ ഹരിഹരന്‍ ശങ്കരന്‍ എന്നിവര്‍ സമീപം.