വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപന നടത്തുന്ന സംഘത്തിൻറെ ഏജന്റ് കൊച്ചിയിൽ പിടിയിൽ

വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപന നടത്തുന്ന സംഘത്തിൻറെ ഏജന്റ് കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി സബിത്താണ് പിടിയിലായത്. ഞായറാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. വിദേശത്തു നിന്ന് മടങ്ങുംവഴിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണിൽനിന്ന് അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി. ഇയാൾവഴി അവയവയക്കടത്തിന് ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിലൊരാൾ പാലക്കാട് സ്വദേശിയും ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണെന്നുമാണ് വിവരം. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന അവയവ ക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് സബിത്ത്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകൾ വാഗ്ദാനം ചെയ്ത് അവരെ വിദേശത്ത് കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. അവിടെവെച്ച് ഒരു ആശുപത്രിയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. അവയവക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസിയും കേന്ദ്ര ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.