ആയുര്‍വേദ ഹോമിയോ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ -ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി. ആരോഗ്യ സ്ഥാപനങ്ങളില്‍ സ്ഥിരം തസ്തികകളില്‍ നിയമനം നടത്തുന്നത് പി എസ് സി വഴിയാണ്. ചില തസ്തികളില്‍ എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നേരിട്ടും നിയമനം നടത്താറുണ്ട്. സര്‍ക്കാരിന്റെ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം ഇതിനായുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പില്‍ സിപിഎമ്മുമായി അടുത്ത ബന്ധമുളള ആളുകളെയാണ് തിരുകിക്കയറ്റിയതെന്നും 900 ഓളം പേരെ ഇത്തരത്തില്‍ നിയമിച്ചതായുമാണ് യൂത്ത് ലീഗ് ആരോപിച്ചത്.