അതിദാരിദ്ര്യ നിമ്മാർജ്ജന പ്രവർത്തനത്തിന് ഇന്റേൺസിനെ നിയോഗിക്കും: മന്ത്രി

അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഇന്റേൺസിനെ നിയമിക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയും സേവന തൽപ്പരതയുമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരെ 10000 രൂപ യാത്രാ ചിലവ് നൽകി മൂന്നുമാസ കാലയളവിലേക്കാണ് നിയമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അതിദാരിദ്ര്യ നിർണയം വിപുലവും ബൃഹത്തുമായ പ്രക്രിയയാണ്. ജില്ലകളിലെ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയയിടങ്ങളിലെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മാനവ വിഭവശേഷി ആവശ്യമാണ്. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാരെ പുനർവിന്യസിച്ചതിനാൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ തടസ്സമുള്ളത് മനസിലാക്കിയാണ് ജില്ലാതല നോഡൽ ഓഫീസർമാർക്ക് പിന്തുണ നൽകാൻ ഇന്റേൺസിനെ നിയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.