കുരുക്ക് മുറുകുന്നു: രാഹുലിനെതിരെ ഇരയുടെ ഭര്‍ത്താവിന്റെ പരാതി

ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടി ഇരയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി മത്സരിക്കാന്‍ അവസരം നല്‍കേണ്ടതില്ലെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് മാറ്റിയതിന് പിന്നാലെയാണ് എംഎല്‍എ ക്കെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത് വരുന്നത്. ഇതോടെ രാഹുലിന് എതിരായ കുരുക്ക് മുറുകുന്നതായാണ് സൂചന.

വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതി. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകര്‍ക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താന്‍ നാട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ പരാതിക്കാരിയെ വശീകരിച്ചു. ഭര്‍ത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുലിന്റെ വാദം. എന്നാല്‍, ഇത് പൂര്‍ണമായി തള്ളുകയാണ് യുവതിയുടെ ഭര്‍ത്താവ്. പ്രശ്‌നം പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നാണ് ചോദ്യം. പരാതിയും കേസുമായി യുവതി മുന്നോട്ടു പോയപ്പോള്‍ സംഭവത്തില്‍ യഥാര്‍ത്ഥ ഇര താനായെന്നും വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നെന്നും ഭര്‍ത്താവ് പറയുന്നു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്തു. മാനസികമായ തളര്‍ന്ന താന്‍ കേസുമായി മുന്നോട്ടു പോകും. ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ കൈമാറും. നേരത്തെ യുവതിയുടെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം ഭര്‍ത്താവിന്റെ മൊഴി എടുത്തിരുന്നു. രാഹുലിനെതിരെ രണ്ടു കേസുകളാണ് നിലവിലുള്ളത്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച ഹൈക്കോടതി അവസാന വാദത്തിലേക്ക് കടക്കാനിരിക്കെയാണ് യുവതിയുടെ ഭര്‍ത്താവിന്റെ പരാതി എന്നതും ശ്രദ്ധേയമാണ്.