സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 10 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും രണ്ട് ആശുപത്രികൾക്ക് പുന:അംഗീകാരവും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ 212 ആശുപത്രികൾ എൻ.ക്യു.എ.എസ്. അംഗീകാരവും അതിൽ 87 ആശുപത്രികൾ പുന:അംഗീകാരവും നേടിയെടുക്കുകയും ചെയ്തു. 5 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 43 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 144 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ എൻ.ക്യു.എ.എസ്. അംഗീകാരം നേടി. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധനയും വർഷാവർഷം സംസ്ഥാനതല പരിശോധനയും ഉണ്ടാക്കുന്നതാണ്. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന എഫ്.എച്ച്.സി./ യൂ.പി.എച്ച്.സികൾക്ക് രണ്ട് ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കുന്നതാണ്. ആരോഗ്യ മേഖലയിൽ കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുതുതായി ഇത്രയും സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്‌സ് അംഗീകാരം ലഭിക്കുക.