കൊച്ചിയിൽ കലൂര്‍ സ്റ്റേഡിയത്തിൽ താല്‍ക്കാലികമായി നിര്‍മിച്ച സ്‌റ്റേജില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന ഉമ തോമസ് എം.എല്‍.എ ഇന്ന് ആശുപത്രി വിടും. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍ നിന്നും തുടരാം എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 നര്‍ത്തകര്‍ ചേര്‍ന്ന് അവതരിപ്പിച്ച മൃദംഗനാദം ഗിന്നസ് റെക്കോഡ് പരിപാടിക്കിടെയായിരുന്നു ഉമാ തോമസ് സ്‌റ്റേജില്‍ നിന്നും 15 അടി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്.
ഡിസംബര്‍ 29 ന് വൈകുന്നേരം ആറര മാണിയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീണ്ട ഒന്നരമാസത്തെ ചികിത്സയ്‌ക്കൊടുവില്‍ സുഖം പ്രാപിച്ച എം.എല്‍.എ ആശുപത്രി വിടുന്നതിനുമുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.






















