വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം

കൊവിഡ് -19 ഒന്നാം തരംഗത്തിൽ രോഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് പുതിയ കണ്ടെത്തൽ. കൊവിഡ് 19 രോഗം മൂർച്ഛിച്ച് ആശുപത്രിയിലായവരിൽ ഇതിനുള്ള സാധ്യത 4 മടങ്ങ് അധികമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഡയബറ്റിസ് ടൈപ്പ് 2 -ന് സമാനമായ ഹൃദയാഘാത സാധ്യതകളാണ് ഈ കൂട്ടർക്കുള്ളതെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.ഹൂമാൻ അല്ലായി വ്യക്തമാക്കി . 2010 മുതൽ 2019 വരെയുെള്ള കണക്കുകൾ നോക്കുബോൾ ഹൃദയാഘാത കേസുകൾ കുറഞ്ഞ് വന്നിരുന്നു. എന്നാൽ 2020 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ മാറ്റമുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ഹൃദയാഘാത നിരക്കുകൾ വർദ്ധിച്ചു. കൂടാതെ രക്തഗ്രൂപ്പുകളായ എ, ബി, എബി തുടങ്ങിയ ഗ്രൂപ്പുകാർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. എന്നാൽ ഒ രക്തഗ്രൂപ്പുള്ളവരിൽ ഈ സാധ്യത കുറവാണ്. യുകെ ബയോബാങ്കിൽ എൻറോൾ ചെയ്ത 10,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ 40 മുതൽ 69 വരെ പ്രായമുള്ള രോഗിളാണ് കൂടുതലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. രോഗ ബാധയുണ്ടായതിന് ശേഷം ഉയർന്ന അപകടസാധ്യത മൂന്ന് വർഷം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും പഠനം മുന്നറിപ്പ് നൽകുന്നു. വാക്സിൻ എടുത്തവരിൽ ഈ അപകട സാധ്യത കുറവായിരിക്കും. ബൂസ്റ്റർ വാക്സിനുകൾ എടുത്താൽ ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കാമെന്ന് ഡോ. ഹൂമാൻ സൂചിപ്പിച്ചു. ആയതിനാൽ കൃത്യമായ പരിശോധനകൾ നടത്തി രോഗലക്ഷണങ്ങളേ മുൻ കൂട്ടി കണ്ടെത്താമെന്നും പഠനത്തിൽ പറയുന്നു.