വയനാട്ടിലെ ഉരുൾപൊട്ടലും മറ്റു ജില്ലകളിലെ ശക്തമായ മഴയും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

വയനാട്ടിലെ ഉരുൾപൊട്ടലും മറ്റു ജില്ലകളിലെ ശക്തമായ മഴയും കാരണം പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജലജന്യ–ജന്തുജന്യ–പ്രാണിജന്യ–വായുജന്യ രോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യതകൾ ഏറെയാണ്. എലിപ്പനി കേസുകൾ കൂടാൻ സാധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകൾ, ഒ.ആർ.എസ്., സിങ്ക്, ഡോക്‌സിസൈക്ലിൻ, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. കൂടാതെ എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാൽ ചികിത്സിക്കാനുള്ള ആന്റി സ്‌നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികൾ ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കണം, ദുരിത ബാധിത പ്രദേശങ്ങളിൽ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവർ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട് മുതലായവ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാംപുകൾ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാംപുകളിലും ആരോഗ്യ സേവനം ഉറപ്പാക്കാൻ നോഡൽ ഓഫിസർ ഉണ്ടായിരിക്കണമെന്നും മന്ത്രി നിർദേശിച്ചു.