ഓച്ചിറയില്‍ നിന്നും കാണാതായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി, മുഹമ്മദ് റോഷനെതിരെ പീഡനക്കേസ്

കൊല്ലം: ഓച്ചിറയില്‍ യുവാവ് തട്ടികൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായി. മുംബയില്‍ വച്ചാണ് പെണ്‍കുട്ടിയെ പ്രതി മുഹമ്മദ് റോഷന്‍ പീഡനത്തിനിരയാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന വൈദ്യപരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.

എന്നാല്‍ തന്നെ തട്ടികൊണ്ടുപോയതല്ലെന്നും ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയതാണെന്നുമാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. മുംബയില്‍ നിന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ മൊഴിയെടുപ്പിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയപാതയോരത്ത് മണ്‍ പ്രതിമകള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശിയുടെ മൂത്തമകളെ ഈമാസം 18 ന് രാത്രി പത്തരയോടെയാണ് മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം വാടക വീട്ടില്‍ നിന്ന് കാറില്‍ തട്ടിക്കൊണ്ടപോയത്. എതിര്‍ക്കാന്‍ ശ്രമിച്ച തന്നെ മര്‍ദ്ദിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ ശേഷം മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയുമായി ട്രെയിനില്‍ കടക്കുകയായിരുന്നു.

LEAVE A REPLY