കാലാവസ്ഥാവ്യതിയാനം മൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വർധിച്ചതായി പഠന റിപ്പോർട്ട്

കാലാവസ്ഥാവ്യതിയാനം മൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വർധിച്ചതായി പഠന റിപ്പോർട്ട്. പശ്ചിമ ഓസ്‌ട്രേലിയയിലെ ഒരുസംഘം ഗവേഷകർ ആണ് പഠനത്തിന് പിന്നിൽ. കുട്ടികളിൽ വർധിക്കുന്ന ശ്വാസകോശരോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പാർശ്വഫലമാണെന്ന് പഠനത്തിൽ കണ്ടെത്തി. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ശിശുമരണനിരക്ക്, കുട്ടികളുടെ മൊത്തത്തിലുള്ള രോഗാവസ്ഥ എന്നിവയെല്ലാം കൂടുന്നു. സാമ്പത്തികസ്ഥിതി കുറഞ്ഞ രാജ്യങ്ങളിലെ കുട്ടികളെയാണ് ഇതേറെയും ബാധിക്കുന്നത്. ആരോഗ്യപരിരക്ഷയുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായ്മ, ഭക്ഷ്യ സുരക്ഷയില്ലായ്മ എന്നിവയെല്ലാം കാരണങ്ങളാണ്. 12,435.93 കോടി രൂപയാണ് ഒരു സീസണിൽ കുട്ടികളുടെ ആസ്ത്മാ ചികിത്സയ്ക്കുമാത്രമായി ലോകത്ത് ചെലവിടേണ്ടിവരുന്നത്. കാലാവസ്ഥാവ്യതിയാനം കൂടിവരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഓരോ കുട്ടിയുടെയും ആസ്ത്മാ ചികിത്സയ്ക്കായി 19.54 ലക്ഷംരൂപ ചെലവിടേണ്ടിവരാം. ഫലപ്രദമായ പൊതുജനാരോഗ്യനയം, കാലാവസ്ഥയോടു പൊരുത്തപ്പെട്ട് ജീവിക്കാനാവശ്യമായ പരിശീലനം, കാലാവസ്ഥാവ്യതിയാനത്തെ ലഘൂകരിക്കാനാവശ്യമായ തന്ത്രങ്ങളാവിഷ്‌കരിക്കൽ എന്നിങ്ങനെയുള്ള പ്രതിരോധമാർഗങ്ങൾ അനിവാര്യമാണെന്നും ഗവേഷകർ വ്യക്തമാക്കി. ടോട്ടൽ എൻവയൺമെന്റ് ജേർണലീലാണ് ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്