സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 2,500 രൂപ പിഴ ചുമത്തും

തിരുവനന്തപുരം: ഇനി വരുമാനം നേടാന്‍ പുതുവഴി. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി 2,500 രൂപ പിഴ ചുമത്തും. ഇത്തരക്കാരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് വിവരം നല്‍കേണ്ടത്. ഇതിനായി പ്രത്യേക വാട്സ്ആപ്പ് നമ്പര്‍, ഇ-മെയില്‍ വിവരങ്ങള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങളില്‍ ഉടന്‍ പരസ്യപ്പെടുത്തും. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് പിഴ ഈടാക്കിയാല്‍ 30 ദിവസത്തിനകം വിവരം നല്‍കിയ ആളുടെ അക്കൗണ്ടിലേക്ക് ഓണ്‍ലൈനായി പാരിതോഷികം ട്രാന്‍സ്ഫര്‍ ചെയ്യും. ഇത് സംബന്ധിച്ച രജിസ്റ്റര്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.