ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് തുടക്കമായി

    ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വദിന അന്താരാഷ്ട്ര കോണ്‍ക്ലേവ് ഐസിഎസ്ഇറ്റി 2021ന് തുടക്കമായി. ഓണ്‍ലൈന്‍ മുഖാന്തരം നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പത്മ പുരസ്‌കാര ജേതാവും സിഎസ്ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിച്ചു. ‘തികച്ചും അനിശ്ചിതത്വവും സങ്കീര്‍ണ്ണവും അവ്യക്തവുമായ ഒരു കാലഘട്ടത്തെയാണ് നാം അതിജീവിച്ചതെന്ന് അദ്ദേഹം കോവിഡ് സാഹചര്യത്തെ ആസ്പദമാക്കി ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. ഭാവിയെ നിര്‍ണയിക്കുന്നതില്‍ കൃത്യമായ വിദ്യഭ്യാസത്തിന്റെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ഡോ. എപിജെ അബ്ദുല്‍ കലാം ടെക്ക്‌നോളജിക്കല്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ്, ട്രെയില്‍ഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം, ഇവൈ ഇന്ത്യന്‍ ഓപ്പറേഷന്‍സ് തലവന്‍ റിച്ചാര്‍ഡ് ആന്റണി, നാസ്‌കോമിന്റെ പ്രാദേശിക തലവന്‍ സുജിത്ത് ഉണ്ണി തുടങ്ങിയവരും പങ്കെടുത്തു.

    ചടങ്ങിന്റെ മുഖ്യാതിഥിയും ഉദ്ഘാടകനും കൂടിയായ ഡോ. ആര്‍ എ മഷേല്‍ക്കര്‍, കോവിഡാനന്തര കാലഘട്ടത്തില്‍ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. അദ്ദേഹം രചിച്ച ‘ലീപ് ഫ്രോഗ് ടു പോള്‍ വാ്ള്‍ട്ടിങ്ങ്’ എന്ന പു്സ്തകത്തില്‍ നിന്നും കര്‍മ്മങ്ങള്‍ക്കു പിന്നില്‍ വേണ്ട പരീക്ഷണാത്മക പ്രചോദനത്തിന്റെ ആവശ്യകതയെ അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം ജീവിതത്തില്‍ സ്വപ്നങ്ങളും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട്, പുതിയ ജനാലകളും വാതായനങ്ങളും കണ്ടെത്തി അതിരില്ലാത്ത ഉയരങ്ങള്‍ മനുഷ്യ്ന് കീഴടക്കാമെന്ന അദ്ദേഹത്തിന്റെ വിജയമന്ത്രവും സദസ്സില്‍ പങ്കുവെച്ചു. വിശിഷ്ടാതിഥികളായെത്തിയ വില്ല്യം സിം, ഡോ. രാജശ്രീ എം എസ് തുടങ്ങിയവരും സദസ്സിനെ അഭിസംഭോധന ചെയ്തു സംസാരിച്ചു. നവസാധാരണത്തില്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്ന സാങ്കേതിക നൈപുണ്യത്തെ കുറിച്ചാണ് ഇരുവരും അവരുടെ കാഴ്ചപാടുകള്‍ പങ്കുവെച്ചത്.

    ചടങ്ങിന്റെ അധ്യക്ഷത വഹിച്ച ഐസിറ്റി അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ്സ്, നവസാധാരണത്തിലെ ഗിഗ് സമ്പത് വ്യവ്സ്ഥയെ കുറിച്ചും സാങ്കേതികവിദ്യയെകുറിച്ചും സംസാരിച്ചു. ഐസിറ്റി അക്കാദമി സിഇഒ, സന്തോഷ് കുറുപ്പ് ചടങ്ങില്‍ സ്വാഗതം അര്‍പ്പിച്ചപ്പോള്‍, അക്കാദമിയുടെ കോണ്‍ഫറന്‍സ് ചെയര്‍ ഡോ. മനോജ് എ എസ് കൃതജ്ഞത രേഖപ്പെടുത്തി. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നതെങ്ങിനെയെന്ന വിഷയത്തെ ആസ്പദമാക്കി, വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഫലപ്രദമാവുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വ്യാവസായിക, ഐടി, എന്‍ജിനിയറിങ്ങ് ആന്‍ഡ് മാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധര്‍ നേതൃത്വം കൊടുക്കുന്ന വിവിധ ചര്‍ച്ചകളും മറ്റും അണിനിരത്തി കൊണ്ടുള്ള കോണ്‍ക്ലേവ് രണ്ടാം ദിവസവും തുടരും.