ശബരിമല ദര്‍ശനത്തിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍…

കൊച്ചി: ഇത്തവണത്തെ തീര്‍ഥാടന സീസണില്‍ ശബരിമല ദര്‍ശനത്തിനായി ഇതുവരെ 319 യുവതികള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ആന്ധ്ര, തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് യുവതികള്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ ഒരു യുവതി പോലും കേരളത്തില്‍ നിന്ന് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എട്ടു ലക്ഷത്തോളം പേരാണ് വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 15നും 45നും ഇടയില്‍ പ്രായമുള്ള 319 വനിതകളാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആന്ധ്രയില്‍ നിന്നാണ് കൂടുതല്‍ യുവതികള്‍, 160 പേര്‍. തമിഴ്നാട്ടില്‍ നിന്നു 139 യുവതികളും കര്‍ണാടകയില്‍ നിന്നു ഒന്‍പത് പേരും തെലങ്കാനയില്‍ നിന്ന് എട്ടു പേരും ഒഡിശയില്‍ നിന്നു മൂന്ന് പേരും ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി പുതിയ നിലപാട് സ്വീകരിച്ചതോടെ യുവതികളെ ഇത്തവണ സന്നിധാനത്തേക്ക് കടത്തിവിടേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സമാന നിര്‍ദേശം ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നതിനാല്‍ പമ്പയില്‍ വച്ച് പൊലീസ് യുവതികളെ മടക്കി അയയ്ക്കുകയാണ്. ഇതര സംസ്ഥാനത്തു നിന്ന് എത്തുന്ന യുവതികളില്‍ നല്ലൊരു പങ്കും ശബരിമലയിലെ ആചാരത്തെ കുറിച്ച് അറിയാതെ എത്തുന്നവരാണെന്നും ഇക്കാര്യം ബോധ്യപ്പെടുത്തുമ്പോള്‍ പ്രതിഷേധമൊന്നും ഇല്ലാതെ മടങ്ങുകയാണ് അവര്‍ ചെയ്യുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.