കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി.

കസാഖ്‍സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാർ കുടുങ്ങി. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം. ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയവരില്‍ മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട മലയാളി ഏഷ്യാനെറ്റ് ന്യൂസിനോട് അവിടുത്തെ സ്ഥിതിയെക്കുറിച്ച് പ്രതികരിച്ചു.

ഖനിമേഖലയില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് മലയാളി യുവാവ് വെളിപ്പെടുത്തിയത്. ഇവിടെ നിന്ന് രക്ഷപ്പെടാന്‍ നിര്‍വ്വാഹമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇടപെട്ടാല്‍ അല്ലാതെ അവിടെ നിന്ന് പുറത്ത് വരാന്‍ വേറെ വഴിയില്ലെന്നും പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഹായം അഭ്യർഥിച്ച് വിദേശകാര്യ മന്ത്രാലയത്തെ തൊഴിലാളികൾ സമീപിച്ചിട്ടുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല. എന്നാല്‍ തൊഴിലാളികളെ രക്ഷിക്കാനുള്ള നടപടി തുടങ്ങിയെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

LEAVE A REPLY