വാഹനങ്ങള്‍ പോകുന്ന വഴിയും വേഗതയും എല്ലാം ഇനി മോട്ടോര്‍ വാഹന വകുപ്പിന് ഞൊടിയിടയില്‍ അറിയാം; വരുന്നു കേരളത്തിന് സ്വന്തമായി ഒരു പ്രാദേശിക ജിപിഎസ്

തിരുവനന്തപുരം: ഗൂഗിളിന്റെതിന് സമാനമായി ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നു. മന്ത്രി ഇ.പി. ജയരാജന്‍ ബുധനാഴ്ച ജിപിഎസ് വിപണിയിലിറക്കും. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെയും സംസ്ഥാന മോട്ടോര്‍വാഹന വകുപ്പിന്റെയും അംഗീകാരം ലഭിച്ചു.

ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ജിപിഎസ് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീറ്റര്‍ കമ്പനി എന്നറിയപ്പെടുന്ന സ്ഥാപനമാണ് ഇതിന്റെ നിര്‍മ്മാണത്തിന് പിന്നില്‍. വൈദ്യുത ബോര്‍ഡിന് മീറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കമ്പനിയാണിത്.

സംസ്ഥാനത്തെ വിവിധതരം വാഹനങ്ങളില്‍ 2020ഓടെ ഘട്ടംഘട്ടമായി ജിപിഎസ് ഘടിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ വാഹനങ്ങളുടെ സഞ്ചാരപഥം, വേഗത എന്നിവയെല്ലാം മോട്ടോര്‍വാഹന വകുപ്പിന് നിരീക്ഷിക്കാനാകുമെന്നതാണ് പ്രത്യേകത. ഇതിന് പുറമെ യാത്രക്കാര്‍ക്ക് സുരക്ഷിതമാകുന്നതിന് പാനിക് ബട്ടണ്‍ എന്നൊരു സംവിധാനവും ഉണ്ടാകും. ഇത് ക്ലിക്ക് ചെയ്യുന്നതിലൂടെ വാഹനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ട്രോള്‍ റൂമിന് ലഭിക്കും. സ്‌കൂള്‍ വാഹനങ്ങളിലാണ് ആദ്യഘട്ടമായി ഇത് ഘടിപ്പിക്കുന്നത്.

സുരക്ഷാമിത്ര എന്നാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്. ആറുമാസം മുന്‍പാണ് പദ്ധതി തുടങ്ങിയത്.

LEAVE A REPLY