നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്റെ പീഡനമല്ല… ഭര്‍ത്താവും ബന്ധുക്കളുമെന്ന് ആത്മഹത്യക്കുറിപ്പ്, ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയുടെയും മകളുടെയും ആത്മഹത്യയില്‍ വഴിത്തിരിവ്. തങ്ങളുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന തരത്തില്‍ വീട്ടിനുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്. സംഭവത്തില്‍ ചന്ദ്രനെയും ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സ്ത്രീധനത്തിന്റെ പേരില്‍ ചന്ദ്രനും ബന്ധുക്കളും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും തന്നെയും മകളെയും മന്ത്രവാദത്തിന് ഇരയാക്കിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

തന്നെയും മകളെയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം നല്‍കി കൊല്ലാന്‍ നോക്കി. മകളെയും തന്നെയും കുറിച്ച് ഇവര്‍ അപവാദം പറഞ്ഞുപരത്തിയെന്നും കുറിപ്പില്‍ പറയുന്നു.

ഇന്നലെ സംഭവം നടന്ന ഉടന്‍ തന്നെ ചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അപ്പോഴൊന്നും മകളുടെയും ഭാര്യയുടെയും ദാരുണാന്ത്യത്തിലുള്ള വിഷയം ചന്ദ്രന്റെ മുഖത്ത് നിഴലിച്ചിരുന്നില്ലെന്ന് മാത്രമല്ല, ചന്ദ്രന്റെ ആരോപണങ്ങള്‍ എല്ലാം ബാങ്കിനെതിരെ ആയിരുന്നു.

ആത്മഹത്യകുറിപ്പില്‍ പറയുന്നത് ഇങ്ങനെ…

എന്റെയും എന്റെ മകളുടെയും മരണകാരണം കൃഷ്ണമ്മ, ഭര്‍ത്താവ്, കാശി, ശാന്ത ഇവരാണ്. ഞാന്‍ വന്നകാലം മുതല്‍ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തവും എന്നെയും മോളെയും പറ്റി പറഞ്ഞു നടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്.

എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടില്‍ കൊണ്ട് വിട്ടിട്ടുപോയി. എന്റെ വീട്ടുകാരാണ് എന്നെ രക്ഷിച്ചത്.

കൃഷ്ണമ്മ കാരണം ഈ വീട്ടില്‍ എന്നും വഴക്കാണ്. നേരം വെളുത്താല്‍ ഇരുട്ടുന്നതു വരെ എന്നെയും മോളെയും കൊല്ലുമെന്നാണ് കൃഷ്ണമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്.

കടം തീര്‍ക്കാന്‍ വീട് വില്‍ക്കാന്‍ നിന്നപ്പോഴും അവിടെയും തടസം നില്‍ക്കുന്നത് കൃഷ്ണമ്മയാണ്. ആല്‍ത്തയുണ്ടെന്നും അവര്‍ നോക്കിക്കോളും നീ ഒന്നും പേടിക്കേണ്ട, അവര്‍ വസിക്കുന്ന മണ്ണ് അവര്‍ നോക്കിക്കൊള്ളും എന്നുപറഞ്ഞ് മകനെ തെറ്റിക്കും. നാട്ടുകാരുടെ കടം വാങ്ങിയത് ചന്ദ്രനാണ്.

ഭര്‍ത്താവ് അറിയാതെ ഞാന്‍ അഞ്ചുരൂപ നാട്ടുകാരുടെ കയ്യില്‍ നിന്നും വാങ്ങിയിട്ടില്ല. അയച്ച പൈസ മകന് അറിയാം. ഞാന്‍ ബാങ്കിലും നാട്ടുകാര്‍ക്ക് പലിശയും കൊടുത്തു. 22 ആയിരം രൂപയാണ് ശമ്പളം. 2 ലോണ്‍, പിന്നെ പലിശക്കാര്‍, ഞാന്‍ എന്ത് ചെയ്തു എന്ന് എന്റെ ഭര്‍ത്താവിന് അറിയാം.

ഇപ്പോള്‍ 9 മാസമായി ഭര്‍ത്താവ് വന്നിട്ട്. അതിനു ശേഷം ബാങ്കില്‍ നിന്ന് നോട്ടീസ് ഒട്ടിച്ചു. പത്രത്തിലിട്ടു. എന്നിട്ടും എന്റെ ഭര്‍ത്താവ് ബാങ്കില്‍ അന്വേഷിക്കുകയോ ഒന്നും ചെയ്തില്ല. അയച്ച പേപ്പര്‍ കൊണ്ടുവന്ന് ആല്‍ത്തറയില്‍ വെച്ച് പൂജിക്കുന്നതാണ് അമ്മയുടെയും മകന്റെയും ജോലി. ഭാര്യ എന്ന സ്ഥാനം എനിക്ക് ഇതുവരെയും തന്നിട്ടില്ല.

മന്ത്രവാദി പറയുന്നതും കേട്ട് എന്നെ വന്ന് ഉപദ്രവിക്കുകയും ശകാരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്യും. അമ്മയുടെ മുന്നില്‍ ആളാകാന്‍ എന്റെ ഭര്‍ത്താവ് എന്തും ചെയ്യും. എനിക്കേ, എന്റെ കൊച്ചിനോ ആഹാരം കഴിക്കാന്‍ പോലും ഒരു അവകാശവും ഇല്ല.ഇതിനെല്ലാം കാരണം എന്റെ ഭര്‍ത്താവും ബന്ധുക്കളുമാണ്. നാട്ടുകാര്‍ അറിയണം, എന്റെയും മകളുടെയും മരണകാരണം ഈ നാലുപേരാണെന്നും കുറിപ്പില്‍ പറയുന്നു.