കെവിന്‍ വധകേസ്: എസ്ഐയെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡിജിപി

തിരുവനന്തപുരം ; കെവിന്‍ വധക്കേസില്‍ വീഴ്ച്ച വരുത്തിയ എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം, കെവിന്‍ വധക്കേസിലെ എസ്ഐയെ തിരിച്ചെടുത്ത സംഭവം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസ് തന്നെ അട്ടിമറിക്കാന്‍ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെവിന്‍ കേസില്‍ വീഴ്ച്ച വരുത്തിച്ച എസ്ഐയെ തിരിച്ചെടുത്ത സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനും തീരുമാനിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി അറിയിച്ചെങ്കിലും മറ്റ് തിരക്കുകള്‍ ഉണ്ടെന്ന് പറഞ്ഞ് എസ്.ഐ ഷിബു അന്വേഷണം വൈകിപ്പിച്ചതായി ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് സസ്പെന്‍ഷനിലായ ഷിബുവിനെ ഒരു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. 2018 മെയ് 24 നാണ് കോട്ടയത്ത് ബിരുദ വിദ്യാര്‍ത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റര്‍ ഓഫീസില്‍വെച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്.പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാര്‍ക്കൊപ്പം നീനു പോകാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന്, മെയ് 27ന് നീനുവിന്റെ സഹോദരന്‍ സാനുവിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. നീനുവിന്റെ സഹോദരനും സംഘവും കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു .

LEAVE A REPLY