കണ്ണൂരില്‍ മൂന്നിടത്ത് കൂടി റീ-പോളിങ്ങ്: ഞായറാഴ്ച സംസ്ഥാനത്ത് ഏഴിടങ്ങളില്‍ വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റീപോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസര്‍കോട് മണ്ഡലത്തില്‍ ഒരു ബൂത്തിലും റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ധര്‍മ്മടത്തെ ബൂത്ത് നനളപര്‍ 52,53 ലും കാസര്‍കോട് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48 ലും ആണ് റീ പോളിങ്.ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ഏഴ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുക.

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കള്ളവോട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലുമാണ് ഇന്നലെ റീപോളിങ്ങിന് ഉത്തരവിട്ടത്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശേരി മണ്ഡലത്തിലെ മുന്ന് ബൂത്തുകളിലും. കണ്ണൂരിലെ ഒരു ബൂത്തിലും റീപോളിംഗ് നടക്കും. കല്യാശ്ശേരിയിലെ പിലാത്തറയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും കണ്ണൂര്‍ പാമ്പുരുത്തി മാപ്പിള എ.യു.പി.എസ് 166-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് നടക്കുന്നത്.

കള്ളവോട്ട് നടന്ന ബുത്തുകളില്‍ റീപോളിംഗ് നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടു. റീപോളിംഗ് പ്രഖ്യാപിച്ച ബൂത്തുകളില്‍ ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ പോളിംഗ് നടക്കും. ഈ ബൂത്തുകളില്‍ ഏപ്രില്‍ 23ന് നടന്ന വോട്ടെടുപ്പ് റദ്ദാക്കി. എല്ലായിടങ്ങളിലും ഇന്ന് വൈകുന്നേരത്തോടെ പരസ്യപ്രചരണം അവസാനിക്കും. ശനിയാഴ്ച നിശബ്ദ പ്രചരണം നടത്താം.

കള്ളവോട്ട് നടന്നതായി പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചിരുന്നു. കോണ്‍ഗ്രസായിരുന്നു ഇക്കാര്യത്തില്‍ ആദ്യ പരാതി നല്‍കിയത്. സിസിടിവി ക്യാമറാ ദൃശ്യങ്ങളോടൊപ്പമായിരുന്നു പരാതി. ദൃശ്യങ്ങള്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് ഓഫീസര്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഞായറാഴ്ച രാജ്യമൊട്ടാകെ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

LEAVE A REPLY