ദളിത് യുവാവിനെ പ്രണയിച്ച മകളെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

‘സേലം: ദലിത് യുവാവിനെ പ്രണയിച്ചതിനു മകളെ കൊന്നശേഷം മാതാപിതാക്കള്‍ ജീവനൊടുക്കി. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണു സംഭവം.

നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) എന്നിവരെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ രമ്യ ലോഷിനിയെ(19) തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും’ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മകളുടേത് കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാവിലെ 8ന് അയല്‍വാസികളാണു മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം കൂട്ട ആത്മഹത്യയാണെന്നു കരുതിയെങ്കിലും പോസ്റ്റുമോര്‍ട്ടം ചെയ്യപ്പോഴാണ് രമ്യ ശ്വാസം മുട്ടി മരിച്ചതാണെന്ന് കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു. ദലിത് വിഭാഗത്തില്‍ പെട്ട ഇയാളെ പ്രണയിച്ചത് രമ്യയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നുവെന്നും അയാള്‍ വ്യക്തമാക്കുകയായിരുന്നു. സേലത്തെ എഞ്ചിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് രമ്യ.

LEAVE A REPLY