പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെ തിരിച്ചറിഞ്ഞു, കൊടും ക്രൂരതയ്ക്ക് ചുക്കാന്‍ പിടിച്ചത് 23കാരനായ ഇലക്ട്രീഷ്യന്‍

ശ്രീനഗര്‍: ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ തിരിച്ചറിഞ്ഞു. മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിര്‍ അഹമ്മദ് ഖാന്‍ എന്ന 23 കാരനാണ് ആഖ്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇലക്ട്രീഷ്യനായ ഇയാള്‍ പുല്‍വാമ ജില്ലക്കാരനാണ്. 40 ജവാന്‍മാരുടെ ജീവന്‍ പൊലിഞ്ഞ ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇയാളാണെന്നും കണ്ടെത്തി.

ത്രാളിലെ മിര്‍ മൊഹാലയിലെ താമസക്കാരനായ മുദാസിര്‍ 2017 മുതല്‍ ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. കശ്മീര്‍ താഴ്വരയില്‍ ജെയ്ഷെയുടെ പ്രമുഖനായിരുന്ന നൂര്‍ മുഹമ്മദ് താന്ത്രിയാണ് മുദാസിര്‍ ഖാനെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് കണ്ടെത്തല്‍. 2017 ഡിസംബറില്‍ കശ്മീരില്‍ നടന്ന ഒരു ഏറ്റുമുട്ടലില്‍ താന്ത്രി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം 2018 ജനുവരി 14ന് വീട് വിട്ട മുദാസിര്‍ ജെയ്ഷെയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി.

സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയ ചാവേര്‍ ആദില്‍ അഹമ്മദ് ദര്‍ മുദാസിറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ബിരുദധാരിയായ മുദാസിര്‍ ഐ.ടി.ഐയില്‍ നിന്ന് ഇലക്ട്രീഷ്യന്‍ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികെയാണ് ജെയ്ഷെ മുഹമ്മദിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

LEAVE A REPLY