യൂണിഫോമിട്ട പെണ്‍കുട്ടി രക്ഷിക്കണേ എന്ന് കരഞ്ഞുവിളിഞ്ഞു, ഭാര്യയാണെന്ന് മതപ്രഭാഷകന്‍’, ഇമാംസ് കൗണ്‍സില്‍ പുറത്താക്കിയ ഷഫീഖ് അല്‍ ഖാസിമിയെക്കുറിച്ച്…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ നടപടി. ഇമാംസ് കൗണ്‍സില്‍ നിന്ന് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു. അതേസമയം എന്തിന്റെ പേരിലാണ് അച്ചടക്ക നടപടി എന്നത് മറച്ചുവെച്ചാണ് ഇമാംസ് കൗണ്‍സിലിന്റെ കുറിപ്പ്.

നിലവില്‍ തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിം പളളിയിലെ ചീഫ് ഇമാമായിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ തത്സ്ഥാനത്ത് നിന്നും നീക്കിയതായി തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ അറിയിച്ചു. സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നും തൊളിക്കോട് ജമാഅത്ത് പറയുന്നു.

നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി അടക്കമുളളിടത്ത് മൗലവി ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ഇദ്ദേഹത്തിനെതിരെയുളള ആരോപണം.

സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷണം നടത്തിയ തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ വാക്കുകള്‍

ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുളളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.

ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു.ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. തുടര്‍ന്ന് ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു.

ഈ തിരക്കിനിടയില്‍ വണ്ടിയുടെ പിറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുളള യുവാക്കള്‍ വിതുര വരെ വണ്ടിയെ ട്രേസ് ചെയ്തു വന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കയ്യില്‍ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവര്‍ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. തുടര്‍ന്ന് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ടാണ് നടപടി കൈക്കൊണ്ടത്.

രണ്ട് ദിവസം മുന്‍പ് ഉച്ചസമയത്ത് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൗലവിയുടെ പെരുമാറ്റത്തിലും പ്രവൃത്തിയിലും ദുരൂഹത തോന്നി. ഇതിന് പിന്നാലെയാണ് ഇമാംസ് കൗണ്‍സിലും അച്ചടക്ക നടപടി സ്വീകരിച്ചത്.

യുവതയുടെ പ്രണയം, നരകത്തിലെ നാരികള്‍, വഴിതെറ്റുന്ന യുവത, എന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായി, പൊന്നുമോളെ മാപ്പ് ആസിഫയെക്കുറിച്ച് എന്നിങ്ങനെയുളള ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു.യുവാക്കള്‍ക്കും യുവതികള്‍ക്കുമുളള സദാചാരമൂല്യങ്ങളാണ് മതപ്രഭാഷണത്തിലൂടെ ഇദ്ദേഹം നല്‍കിയിരുന്നത്.

LEAVE A REPLY