പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്നും തീപടര്‍ന്ന് പൊള്ളലേറ്റ മകള്‍ മരിച്ചു

വരാപ്പുഴ: പിതാവിന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ മെഴുകുതിരിയില്‍ നിന്ന് ഉടുപ്പില്‍ തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ മകള്‍ ചികിത്സയിലിരിക്കെ മരിച്ചു. രാപ്പുഴ മുട്ടിനകം പരേതനായ കാരിക്കാശേരി അനിലിന്റെ മകള്‍ ശീതള്‍ (12) ആണ് മരിച്ചത്. കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ശാതള്‍.

ഒരു മാസം മുന്‍പായിരുന്നു അപകടം സംഭവിച്ചത്. പിതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞ് അമ്മ റാണിയുമൊത്ത് ശീതള്‍ കുഴിമാടത്തില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതിനിടെ കുഴിമാടത്തില്‍ കത്തിച്ചുവച്ചിരുന്ന തിരിയില്‍ നിന്ന് ഉടുപ്പിലേക്കു തീ പടരുകയായിരുന്നു. ആളിപ്പടര്‍ന്ന തീ അമ്മയും നാട്ടുകാരും ചേര്‍ന്നു പെട്ടെന്ന് അണച്ചെങ്കിലും ശീതളിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു.

തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

LEAVE A REPLY