വീട്ടുജോലിക്ക് നിര്‍ത്തിയ 14 കാരിയെ 18 മാസമായി ശമ്പളം പോലും നല്‍കാതെയും വീട്ടുകാരെ കാണാന്‍ അനുവദിക്കാതെയും പീഡിപ്പിക്കുന്നു; നടി ഭാനുപ്രതിയക്കെതിരെ പരാതി

ചെന്നൈ: വീട്ടുജോലിക്ക് നിര്‍ത്തിയ 14 കാരിയെ 18 മാസമായി ശമ്പളം പോലും നല്‍കാതെയും വീട്ടുകാരെ കാണാന്‍ അനുവദിക്കാതെയും പീഡിപ്പിക്കുന്നതായി തെന്നിന്ത്യന്‍ നടി ഭാനുപ്രിയയ്‌ക്കെതിരേ ആരോപണം. മകളെ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് താരത്തിനെതിരേ ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള പെണ്‍കുട്ടിയുടെ മാതാവ് കേസ് കൊടുത്തു. മോഷണം ആരോപിച്ച് നടി പെണ്‍കുട്ടിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

ചെന്നൈയിലെ സമാല്‍കോട്ട് പോലീസ് സ്‌റ്റേഷനില്‍ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ള പ്രഭാവതി എന്ന യുവതിയാണ് കേസ് നല്‍കിയിരിക്കുന്നത്. മാസം 10,000 രൂപ പറഞ്ഞുറപ്പിച്ച് ജോലിക്ക് എടുത്ത പെണ്‍കുട്ടിക്ക് ഇത്രയും കാലമായി ചില്ലിപ്പൈസ കൊടുത്തിട്ടില്ലെന്നാണ് ആരോപണം. അതേസമയം പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയയും സമാല്‍കോട്ടേ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഏജന്റ് മുഖേനെയാണ് പെണ്‍കുട്ടി ഭാനുപ്രിയയുടെ വീട്ടില്‍ ജോലിക്കെത്തിയത്. എന്നാല്‍ ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി തന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ചുവെന്നും പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കുടുംബം വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് നടിയുടെ വാദം.

പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നെന്നാണ് ഭാനുപ്രിയയുടെ പ്രതികരണം. ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റവും നടി നേരിടുന്നു. മലയാളം സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ നായികയായി അനേകം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഭാനുപ്രിയ.