വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ചുകിട്ടുന്നു: താരം ആവേശക്കടലില്‍

സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ സംഗീത ലോകത്തെത്തി മലായളകിളെ ഒന്നടങ്കം അതിശയിപ്പിച്ച വൈക്കം വിജയലക്ഷ്മി ഇരുട്ടിന്റെ ലോകത്തുനിന്നും വെളിച്ചത്തിലേയ്‌ക്കെത്തുന്നു. ജന്മനാ കാഴ്ചയില്ലാതിരുന്ന വിജയലക്ഷ്മിക്ക് ചെറുതായി കാഴ്ച തിരിച്ചു കിട്ടിയെന്ന് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതിമാരായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു.

കാഴ്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെ നിന്ന് തന്റെ കണ്ണായി പ്രവര്‍ത്തിച്ച അച്ഛനെയും അമ്മയെയും കാണണം. മാത്രമല്ല തന്റെ കഴുത്തില്‍ താലിചാര്‍ത്താന്‍ പോകുന്നയാളെയും കാണണം. പൂര്‍ണ്ണമായും കാഴ്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി പറയുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ഇതോടെ വിജയലക്ഷ്മിയുടെ കുടുംബവും ഏറെ പ്രതീക്ഷയിലാണ്.

ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നത്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അന്ധതയെ സംഗീതം കൊണ്ടു തോല്‍പ്പിച്ച പ്രതിഭയാണ് വിജയലക്ഷ്മി. സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരം കൊണ്ടുമാണ് അവര്‍ ശ്രദ്ധ നേടി. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും ഗാനങ്ങളെ തന്റേതായ ശൈലിയില്‍ പാടുവാനുള്ള കഴിവും വേദികളുടെയും പ്രിയ ഗായികയാക്കി. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആദരം നേടിയ വിജയലക്ഷ്മി തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായി.