അരി കടത്ത്, റേഷന്‍ വ്യാപാരികളുടെ ചുമലില്‍ വെക്കരുത്: ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍

തമിഴ് നാടിന്റെ അതിര്‍ത്തികള്‍ പങ്കിടുന്ന തലസ്ഥാന ജില്ലകളിലെ പല പ്രദേശങ്ങളിലും റേഷന്‍ അരി അഴിമതിയുടെ ഉറവിട കേന്ദ്രങ്ങളായി മാറുന്നതായും, അരി കടത്ത് റേഷന്‍ വ്യാപാരികളുടെ ചുമലില്‍ വയ്ക്കരുതെന്നും ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണീ നെല്ലൂര്‍ എക്‌സ് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ ഭക്ഷ്യ വകുപ്പ് മന്ത്രി അനുപ് ജേക്കബുമായി പങ്കുവെച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള എഫ്.സി.ഐ, ഗോഡൗണുകളില്‍ നിന്ന് സംസ്ഥാനത്തെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളായ എന്‍എഫ്എസ്എ, ഗോഡൗണുകളിലേക്ക് ശരാശരി 100 ക്വിന്റല്‍ അരി (ഒരു ലോഡ്) വെയ് ബ്രിഡ്ജ് സംവിധാനത്തിലൂടെ തൂക്കി നല്‍കുമ്പോള്‍ 206 മുതല്‍ 208 ചാക്ക് ധാന്യങ്ങള്‍ വരേ ഉണ്ടാവുന്നുണ്ട്. ഇത് എന്‍.എസ്.എഫ്. എ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടയില്‍ വാതില്‍പടിയായി തൂക്കം ബോധ്യപ്പെടുത്തി വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കിലും ഇതൊക്കെ അട്ടിമറിച്ചു കൊണ്ട് ഓരോ ധാന്യ ചാക്കുകളും 50 കിലോഗ്രാം വീതമുള്ള ബാഗുകളാക്കി തൂക്കംബോധ്യപെടുത്താതെ ചാക്കുകള്‍ എണ്ണി നല്‍കുകയാണെന്നും സംഘടന ആരോപിച്ചു.

വാതില്‍പടിയില്‍ വിതരണം നടത്താതെ ഇതിന്റെ ബെനിഫിറ്റുകള്‍ വിയര്‍പ്പു പൊടിയാതെ കൈകളിലെത്തുന്ന ലോറി ജീവനക്കാരും, ചുമട്ടുതൊഴിലാളികളും സന്തോഷവാന്‍ന്മാരും, ഈ പ്രക്രിയയിലൂടെ ഭക്ഷ്യധാന്യങ്ങള്‍ അഴിമതിയിലൂടെ മിച്ചം വെക്കുന്ന കരാറുകാരും, ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന അഴിമതി മാഫിയകൂട്ടുകെട്ടുകള്‍ ഇതോടെ സജീവമായി തുടരുന്നു.

എന്‍.എഫ് എസ്.എ. ഗോഡൗണുകളില്‍ നിന്ന് ഇത്തരത്തില്‍ ലഭിക്കുന്നതും, അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നും, ലഭിക്കുന്ന റേഷന്‍ അരിയും, വില്‍പ്പന നടത്തുന്ന കേന്ദ്രങ്ങളും സജീവമാണ്. ഇത്തരത്തിലുള്ള അനധികൃതമായ അരി പിടിച്ചെടുക്കുമ്പോള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ ഭക്ഷ്യ വകുപ്പും, എന്‍, എഫ്.എസ്.എ. നിയന്ത്രിക്കുന്ന സപ്ലൈക്കോയും, ഒരേ പക്ഷിയുടെ രണ്ട് ചിറകുകളായത് കൊണ്ട് അന്‍പത് കിലോഗ്രാം അരിക്ക് പകരം 48 കിലോഗ്രാം ധാന്യങ്ങള്‍ ലഭിക്കുന്ന റേഷന്‍ കടക്കാരെ ബലിയാടാക്കി അന്വേഷണങ്ങള്‍ അവസാനിപ്പിക്കുന്ന നടപടികള്‍ ഉപേക്ഷിക്കണമെന്ന് ആള്‍ കേരള റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണീ നെല്ലൂര്‍ എക്‌സ് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവര്‍ ഭക്ഷ്യ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.