വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കും. മരിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കള്‍ക്കാണ് സഹായധനം അനുവദിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്‍ഷുറന്‍സ് ഉളളവര്‍ക്ക്, അധിക തുക ചെലവായിട്ടുണ്ടെങ്കില്‍ ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനമായി.