കോഴിക്കോട് ജില്ലയില്‍ മലമ്പനിപ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയില്‍ മലമ്പനിപ്രതിരോധം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. കൊതുകിന്റെ സാന്ദ്രതകൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. രാജേന്ദ്രന്‍ മുന്നറിയിപ്പ് നൽകി. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റെയും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെയും നേതൃത്വത്തില്‍ പനിയുള്ളവരുടെയും അതിഥിത്തൊഴിലാളികളുടെയും രക്തപരിശോധന, കെട്ടിടനിര്‍മാണസ്ഥലങ്ങളിലെ കൊതുകിന്റെ ഉറവിടനശീകരണം, കിണറുകളും കുടിവെള്ളടാങ്കുകളും വലയിട്ട് സുരക്ഷിതമാക്കല്‍, കൊതുക്, കൂത്താടി നശീകരണത്തിനായി സ്‌പ്രേയിങ്, എല്ലാ വാര്‍ഡുകളിലും കൂത്താടിനശീകരണം, ബോധവത്കരണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശീവേദനയുമാണ് പ്രാരംഭലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവര്‍ത്തിക്കാം. ഇതോടൊപ്പം മനംപുരട്ടല്‍, ഛര്‍ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും തേടണമെന്ന് അദ്ദേഹം നിർദേശിച്ചു.