കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണു ഗർഭപാത്രം തകർന്നു ഗർഭസ്ഥശിശു മരിച്ചത്. പിന്നാലെ അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് ചികിത്സാപ്പിഴവു മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ആശുപത്രി അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽക്കുകയിലും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും, സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എന്നാൽ രാത്രിയോടെ വേദന അസഹനീയമായമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ചെയ്യാൻ ഡോക്ടർ തയാറായില്ല. പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക്‌കൊണ്ടു പോയി, അൽപസമയത്തിന് ശേഷം ഗർഭപാത്രം തകർന്നുകുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി. തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നാണ് ബന്ധുക്കൾ ആശുപത്രി അധികൃതർക്ക് എതിരെ പോലീസിൽ പരാതി നൽകിയത്. അതേസമയം അതേസമയം, കുഞ്ഞിന് 37 ആഴ്ച എത്തിയിരുന്നുവെന്നും രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നുമായിരുന്നു ആശുപത്രി അധികൃതരുടെ മറുവാദം. നോർമൽ ഡെലിവറിക്കുവേണ്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതോടെ സിസേറിയനുവേണ്ടി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. വയറ് തുറന്നപ്പോൾ കുഞ്ഞ് മരിച്ച നിലയിലായിരുന്നുവെന്നും ഗർഭപാത്രം തകർന്നിരുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അശ്വതിക്ക് രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയും ഉണ്ടായി തുടർന്നാണ് ഗർഭപാത്രം നീക്കംചെയ്തത്. എഗ്മോ സംവിധാനം ആവശ്യമുള്ളതിനാലാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും വിശദീകരണത്തിൽ അധികൃതർ വ്യക്തമാക്കി.