വർധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം

വർധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം. വാട്ടര്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. വാട്ടര്‍ ക്ലിനിക്കിന് പഞ്ചായത്തുതലത്തില്‍ തുടക്കമിടും. ആവശ്യമായ അനുമതികള്‍ ലഭ്യമായാല്‍ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് CMFRI ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് വ്യക്തമാക്കി. ജലജന്യരോഗങ്ങള്‍ കൂടുതലായി കാണുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് തുടക്കമിടുക. ലഭിക്കുന്ന ജലം കുടിക്കാന്‍ യോഗ്യമാണോയെന്നതാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ കാരണംകൂടി കണ്ടെത്തും. പതിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ കഴിയും. സമുദ്ര ആവാസവ്യവസ്ഥയും ജലജന്യരോഗങ്ങളും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിനെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ മനുഷ്യര്‍ക്ക് ദോഷകരമാകുന്നുണ്ടോയെന്നതെല്ലാം പഠനത്തിന്റെ കീഴില്‍ വരും. വേമ്പനാട്ട് കായലിലെ ജലത്തിലെ മാലിന്യത്തിന്റെ തോത് പരിശോധിക്കുന്നതിനുള്ള സംവിധാനം CMFRI .യുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. ജനങ്ങളുടെകൂടി പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് വാട്ടര്‍ ക്ലിനിക്ക്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ഡോ.Anas Abdul Azeezസുമായി ചേര്‍ന്നുള്ള ഇന്തോ-യു.കെ. പ്രോഗ്രാമിന്റെ തുടര്‍ച്ചയായാണ് ഇത് ആസൂത്രണം ചെയ്യുന്നത്.