കൗമാരക്കാരിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്

കൗമാരക്കാരിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്. ഇക്കാരണത്താൽ കൗമാരക്കാരിൽ ലൈംഗികമായി പകരുന്ന അണുബാധ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രങ്ങൾ, ആസൂത്രിതമല്ലാത്ത ഗർഭധാരണം എന്നിവ വർധിക്കുന്നതായും അപകടത്തെ വിളിച്ചുവരുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ 2022 വരെ യൂറോപ്പ്, മലേഷ്യ, കാനഡ എന്നിവിടങ്ങളിലെ 42 രാജ്യങ്ങളിലായി 15 വയസ് പ്രായമുള്ള 2,42,000-ലധികം കുട്ടികളിൽ നടത്തിയ പഠനത്തിൻ്റെ ഭാഗമായാണ് പുതിയ ഡാറ്റ പ്രസിദ്ധീകരിച്ചത്. കൗമാരക്കാർ കോണ്ടം ഉപയോഗിക്കുന്നത് വളരെ കുറവാണെന്നും ഡാറ്റ കാണിക്കുന്നതായി യുഎൻ ആരോഗ്യ ഏജൻസി വ്യക്തമാക്കി. പല രാജ്യങ്ങളിലും സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകുന്നതിൽ വിമുഖത കാണിക്കുന്നതാണ് സുരക്ഷിതമല്ലാത്ത ലൈംഗികതയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രായത്തിന് അനുയോജ്യമായ സമഗ്രമായ ലൈംഗികത വിദ്യാഭ്യാസം പല രാജ്യങ്ങളിലും ഇല്ലാത്തത് തെറ്റായ ലൈംഗിക കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ഉത്തരവാദിത്തമുള്ള പെരുമാറ്റവും മികച്ച ആരോഗ്യ ഫലങ്ങളിലേക്കും നയിക്കുമെന്നും ഡബ്ല്യുഎച്ച്ഒ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ. ഹാൻസ് ക്ലൂഗെ പറഞ്ഞു.