തിരുവനന്തപുരത്ത് കഴിഞ്ഞദിവസമാണ് നാല്‍പത്തിനാലുകാരി ജയ്നി പേവിഷബാധയേറ്റ് മരിച്ചത്

തിരുവനന്തപുരത്ത് കഴിഞ്ഞദിവസമാണ് നാല്‍പത്തിനാലുകാരി ജയ്നി പേവിഷബാധയേറ്റ് മരിച്ചത്. ജയ്നിയുടെ മകളെ രണ്ടരമാസം മുന്‍പ് വളര്‍ത്തുനായ കടിക്കുകയും ജയ്നിയുടെ കൈയില്‍ നഖക്ഷതം ഏല്പിക്കുകയും ചെയ്തിരുന്നു. ഒരുമാസം കഴിഞ്ഞ് ഈ നായ ചത്തു. മകള്‍ക്ക് അന്നുതന്നെ വാക്സിന്‍ നല്‍കി. എന്നാല്‍ കൈയില്‍ നായയുടെ നഖംകൊണ്ടത് ജയ്‌നി പുറത്തുപറയുകയോ വാക്സിന്‍ എടുക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് ക്ഷീണം അനുഭപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സതേടി. പിന്നാലെ പേവിഷബാധ സ്ഥിരീകരിക്കുകയും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പനി, തലവേദന, വിശപ്പില്ലായ്മ, ഛര്‍ദി, മുറിവില്‍ വേദന, ചൊറിച്ചില്‍ തുടങ്ങിയവയാണ് പേവിഷബാധയുടെ പ്രഥമിക രോഗ ലക്ഷണങ്ങള്‍. കൂടാതെ രോഗം മൂര്‍ച്ഛിച്ചാല്‍ പിച്ചും പേയും പറയല്‍, വിഭ്രാന്തി കാട്ടല്‍, ഉമനീര്‍ പോലും ഇറക്കാനാകാത്ത അവസ്ഥ, വെള്ളം കാണുമ്പോള്‍ പേടി, കടുത്ത ദാഹം. വായില്‍നിന്ന് നുരയും പതയും എന്നിവയും രോഗ ലക്ഷണങ്ങളാണ്. ആയതിനാല്‍ വളര്‍ത്തു മൃഗങ്ങളുമായി സബര്‍ക്കമുള്ളവര്‍ ചെറിയ പരിക്കുകള്‍പോലും നിസ്സാരമായി കാണരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.